ജില്ലാ മാര്‍ക്സിസ്റ്റ് കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5 ന് പാലക്കാട്

സിപിഎം വിമതരുടെ പുതിയ പാർട്ടി വരുന്നു, ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ പ്രവർത്തക കൺവെൻഷൻ മാർച്ച്‌ 5 ന് പാലക്കാട് ചന്ദ്രനഗറിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നു, മണ്ണാർക്കാട്ടെ വിവിധ മേഖലകളിൽ നിന്നുൾപ്പെടെ 500 ലധികം പേർ പങ്കെടുക്കും, KTDC ചെയർമാൻ സ്ഥാനം പി.കെ ശശി രാജിവച്ചത് പുതിയ പാർട്ടി പ്രഖ്യാപിക്കുവാനോ? പി.കെ ശശിയുടെ തീരുമാനം എന്തെന്ന ആകാംക്ഷയാണ് നിലവിലെ രാഷ്ട്രീയ ചർച്ച. സിപിഎം നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പുതിയ പാർട്ടിക്ക് രൂപം നൽകാൻ ഒരുങ്ങുകയാണ്. പാലക്കാട്‌ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ പ്രവർത്തക കൺവെൻഷൻ മാർച്ച്‌ 5 ന് രാവിലെ 10 മണിക്ക് ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിൽ നടക്കുമെന്നാണ് വിവരം. അലനല്ലൂര്‍, എടത്തനാട്ടുക്കര, കോട്ടോപ്പാടം, ആര്യമ്പാവ്, നായാടിപ്പാറ, കാഞ്ഞിരം, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി 500 ലധികം പേർ കൺവെൻഷനിൽ പങ്കെടുക്കും. മുന്‍ ഏരിയാ സെക്രട്ടറിമാർ, ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാർ, പ്രാദേശിക അംഗങ്ങൾ, വിദ്യാർത്ഥികൾ, യുവജന സംഘടനയിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് പ്രവർത്തകരിൽ നിന്ന് അറിയുന്നത്. കൺവെൻഷനിലൂടെ ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് മുന്നണി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണിത്. അതേസമയം വിമതരുടെ കൺവെൻഷനിൽ സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ ശശി പങ്കെടുക്കുമോ ഇല്ലയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന പികെ ശശി KTDC ചെയർമാൻ സ്ഥാനം രാജി വച്ചതോടെ UDF ലേക്ക് പോകുമെന്നും, ഒറ്റപ്പാലത്ത് UDF ന്റെ പിന്തുണയോടെ മത്സരിക്കുമെന്നുമുള്ള വിവരങ്ങൾ വന്നിരുന്നു. എന്നാൽ രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടെന്നാണ് പികെ ശശി മറുപടി നൽകിയത്. ഒറ്റപ്പാലത്തെ സ്ഥാനാർഥിത്വത്തെയും തിരഞ്ഞെടുപ്പിനെയും പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സിപിഎമ്മിൽ തുടരുമോ എന്ന ചോദ്യത്തിന് മൗനം പാലിക്കുകയായിരുന്നു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന അദ്ദേഹത്തെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നുവെങ്കിലും KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നില്ല. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളുൾപ്പെടെ ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടിയുടെ നടപടി. തുടർന്നാണ് പാർട്ടിയിൽ നിന്ന് പികെ ശശി അകന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് ഉൾപ്പെടെ ശശി പക്ഷമെന്ന പേരിൽ ഒരു വിഭാഗം മത്സരിച്ചിരുന്നു. CPIM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ ആരോഗ്യ പ്രശ്നങ്ങളെന്ന കാരണത്താൽ അദ്ദേഹം പങ്കെടുക്കാതിരുന്നതും ചർച്ചയായി. നേതൃത്വത്തോടുള്ള അതൃപ്തിയായാണ് ഇത് വിലയിരുത്തിയത്. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കുമെന്നും വിസ്മയം വിരിയുമെന്നുമുള്ള ചർച്ചകളായി. പക്ഷെ ജില്ലയിൽ എവിടെയും പികെ ശശി UDF യാത്രയുടെ വേദിയിലെത്തിയില്ല. തനിക്കൊപ്പം നിന്നവർക്കെതിരായ നടപടികൾ ഒഴിവാക്കണമെന്ന് പികെ ശശി ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് ജില്ലാ നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെന്നും വിവരമുണ്ട്. പാർട്ടിയോട് കൂടിയാലോചിച്ച ശേഷമാകണം പാർട്ടി ഏൽപ്പിച്ച സ്ഥാനത്ത് നിന്നുള്ള രാജിവക്കൽ എന്നാണ് പി.കെ ശശിയുടെ രാജിയെ ഏരിയ സെക്രട്ടറി ഉൾപ്പെടെ വിലയിരുത്തിയത്. CPM നേതൃത്വത്തോടുള്ള അതൃപ്തിയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്ന വിമതർ പി.കെ ശശി കൺവെൻഷനിലേക്ക് എത്തുമെന്ന വിവരമാണ് നൽകുന്നത്. എന്നാൽ, പി.കെ ശശി ഇത് സംബന്ധിച്ച് മനസ് തുറക്കാൻ തയ്യാറാകാത്തത് പുതിയ ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വഴിയൊരുക്കുകയാണ്.

News

വാഹനം ചോദിച്ചപ്പോൾ മിനിബസ് തന്നെ സമ്മാനിച്ച് MP വി.കെ ശ്രീകണ്ഠൻ, കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനാണ് MP ബസ് നൽകിയത്

ഒരു പൂ ചോദിച്ച് പൂക്കാലം നൽകിയതുപോലെ വാഹനം ചോദിച്ചപ്പോൾ മിനിബസ് തന്നെ സമ്മാനിച്ച് MP വി.കെ ശ്രീകണ്ഠൻ, കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനാണ് MP ബസ് നൽകിയത്, ബസിന്റെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിച്ചു. 2025 - 26 MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം വകയിരുത്തിയാണ് ചിറക്കൽപ്പടി തൃക്കളൂർ GMLP സ്കൂളിനായി ബസ് വാങ്ങിയത്. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചിറക്കൽപ്പടി സെൻ്ററിൽ MP നിർവഹിച്ചു. സർക്കാർ വിദ്യാലയത്തിലാണ് പഠിച്ചത്, അതുകൊണ്ട് തന്നെ ഒരോ വിദ്യാലയത്തിന്റെയും പ്രയാസം മനസ്സിലാകുമെന്ന് MP പറഞ്ഞു. മൂന്ന് വിദ്യാലയങ്ങൾക്കാണ് വാഹനം അനുവദിച്ചത്. പുതിയ ബസ് കിട്ടിയ ആഹ്ലാദത്തിൽ ഊഷ്മളമായ വരവേൽപ്പാണ് MP വി.കെ ശ്രീകണ്ഠന് വിദ്യാർത്ഥികൾ നൽകിയത്. പിടിഎ പ്രസിഡൻ്റ് ബാലചന്ദ്രൻ അധ്യക്ഷനായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോയ് ജോസഫ്, ബ്ലോക്ക് മെമ്പർമാരായ ബിജി ടോമി, നിസാമുദ്ദീൻ, മെമ്പർ ഫാറൂക്ക്, AEO അബൂബക്കർ, പ്രധാന അദ്ധ്യാപകൻ NV ജയരാജ്, അബൂബക്കർ ബാവി, ചെറൂട്ടി മുഹമ്മദ്, സി. അച്യുതൻ, CT അലി, ജോർജ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

കാരാകുറിശ്ശി എഴുത്തോംപാറ പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കാരാകുറിശ്ശി എഴുത്തോംപാറ പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പള്ളിക്കുറുപ്പ് സെന്ററിൽ നടന്ന ധർണ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും കാരാകുറിശ്ശി പഞ്ചായത്ത്‌ പ്രസിഡന്റുമായ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് MLAക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അവനവന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടാകണം അത്, എട്ടുകാലി മമ്മൂഞ്ഞിന്റെ പരിപാടിയാണ് MLA യും CPM ഉം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021 ൽ മന്ത്രി മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തിയതാണ്, പിന്നീടിന്നുവരെ ഒരു കല്ല് പോലും ഇടാനായില്ലെങ്കിൽ പരാജയമാണ്, ആയിരക്കണക്കിന് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കിൽ MLA രാജി വക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലം ഉടൻ യാഥാർത്ഥ്യമാക്കുകയും പള്ളിക്കുറുപ്പ് പ്രദേശത്ത് പഞ്ചായത്തിലെ 2-ാം വില്ലേജ് കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും റിയാസ് നാലകത്ത് വ്യക്തമാക്കി. സക്കീർ കള്ളിവളപ്പിൽ അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം എ. എം അലി അസ്ഗർ മുഖ്യപ്രഭാഷണം നടത്തി. കോങ്ങാട് മണ്ഡലത്തിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കാഞ്ഞിരപ്പുഴയിലെ ഒരു സിപിഐ നേതാവും കരിമ്പയിലെ ഒരു സിപിഎം നേതാവും മണ്ണാർക്കാട് പോയി ആഭാസ സമരങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോങ്ങാട്ടെ ഇടത് നേതാക്കൾ എഴുത്തുംപാറ പാലവും ചെറായ കനാൽ പാലവും യാഥാർത്ഥ്യമാക്കുന്നതിനായി സമരത്തിനിറങ്ങണമെന്നും പറഞ്ഞു. സലാം തറയിൽ, TK നാസർ, ശരീഫ് സാഗർ, രവീന്ദ്രൻ വാഴമ്പുറം, യൂസഫ് കല്ലടി, അലി, മൻസൂർ, അഷറഫ് വാഴമ്പുറം, ലീഗ് ഭാരവാഹികൾ, മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

ക്ഷേത്രാങ്കണത്തിൽ റമദാൻ കിറ്റ് വിതരണം, സൗഹാർദ്ദം വിളിച്ചോതി നൗഷാദ് അസോസിയേഷൻ

600 ലധികം നൗഷാദുമാരുടെ അസോസിയേഷൻ, മലപ്പുറം ത്രിപുരാന്തക ശിവ ക്ഷേത്രാങ്കണത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി, ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വിജയൻ മീമ്പാട്ടും, സെന്റ് ജോൺ ലൂഥറൻ സഭ വികാരി ഫാ. ജോൺ ദാസും വിതരണോദ്ഘാടനം നിർവഹിച്ചു, കേരളത്തിന്റെ യഥാർത്ഥ ചിത്രം ഇങ്ങനെയൊക്കെയാണ്. മലപ്പുറത്തിലൂടെ കേരളത്തിന്റെ മതസൗഹാർദം വീണ്ടും വിളിച്ചോതുകയാണ് നൗഷാദ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി. മലപ്പുറം ജില്ലാ കമ്മിറ്റിയിൽ 600 ലധികം നൗഷാദുമാരുണ്ട്. ഏഴ് വർഷങ്ങൾക്കു മുമ്പാണ് സംസ്ഥാനതലത്തിൽ കൂട്ടായ്മ രൂപീകരിച്ചത്. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാനാ മതസ്തർക്കും റമദാൻ കിറ്റ് വിതരണം ചെയ്തു. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ത്രിപുരാന്തക ശിവ ക്ഷേത്രാങ്കണത്തിൽ വച്ച് ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ വിജയൻ മീമ്പാട്ടും, സെന്റ് ജോൺ ലൂഥറൻ സഭ വികാരി ഫാ. ജോൺ ദാസും ചേർന്ന് നിർവഹിച്ചു. മലപ്പുറത്തിന്റെ മത സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തികൾ കേരള സമൂഹത്തിന് മാതൃകയാണന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ജില്ലാതലത്തിന് പുറമേ നിയോജക മണ്ഡലതലങ്ങളിലും നൗഷാദുമാർ കിറ്റുകൾ വിതരണം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് നൗഷാദ് പാതാരി അദ്ധ്യക്ഷനായി. ജില്ലാ രക്ഷാധികാരി നൗഷാദ് മാമ്പ്ര, നൗഷാദ് പുത്തനങ്ങാടി, അസോസിയേഷൻ ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

നോമ്പുതുറന്നാല്‍ ഒരു മട്ടന്‍സൂപ്പ്, മുഹബ്ബത്ത് കാ സര്‍ബത്തും ബിരിയാണിയും, 24 ഇനങ്ങളുമായൊരു ഇഫ്ത്താര്‍ കോമ്പോ, ഓപ്പണ്‍ ആമ്പിയന്‍സില്‍ KPM ഹോട്ടലിന്‍റെ നോമ്പുതുറ

പുണ്യമാസത്തിലെ വ്രതനാളുകൾ തുടങ്ങി, ആകാശം കണ്ട് ആനന്ദാന്തരീക്ഷത്തിൽ നോമ്പ് തുറക്കാം, നിസ്കരിക്കാനുള്ള സൗകര്യവും, ഇഫ്താർ വിരുന്നിന് ഇടമൊരുക്കി മണ്ണാർക്കാട് കെപിഎം റെസ്റ്റോറന്റ്. പഴങ്ങളും, പലഹാരങ്ങളും പാനീയങ്ങളുമായി നോമ്പ് തുറക്കാം, ശേഷം നിസ്കരിക്കാം, പിന്നെ രുചിയേറിയ ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാം. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ആർക്കൊപ്പമായാലും ഇഫ്താർ വിരുന്നൊരുക്കാൻ ഇടമൊരുക്കി നൽകുകയാണ് മണ്ണാർക്കാട് കെപിഎം റെസ്റ്റോറന്റ്. കോടതിപ്പടി ഡോറോ റോയൽ സ്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് ഡോറോയുടെ റൂഫ് ടോപ്പിൽ പുണ്യമാസത്തിലെ എല്ലാ ദിവസവും ഇഫ്താർ വിരുന്നിനുള്ള ഇടമൊരുക്കി നൽകുന്നത്. ജ്യൂസ്, മൊഹബത്ത് കാ സർബത്ത്, ചിൽഡ് ജ്യൂസ്, ബോട്ടിൽ വാട്ടർ എന്നിവയാണ് വെൽക്കം ഡ്രിംഗ്സിൽ ഉള്ളത്. ഡേറ്റ്സ്, കട്ട്‌ ഫ്രൂട്ട്സ്, 4 തരം സ്നാക്ക്സുകൾ, തരി കഞ്ഞി, നാടൻ മട്ടൻ സൂപ്പ് എന്നിവ സ്റ്റാർട്ടേഴ്സിൽ ഉൾപ്പെടുന്നു. സാലഡ്, അപ്പം, പത്തിരി, കോയിൻ പൊറോട്ട, മടക്ക് ചപ്പാത്തി, ചിക്കൻ, ബീഫ് ബിരിയാണികൾ, നെയ്ച്ചോറ്, ചിക്കൻ കുറുമ, ഫിഷ് മംഗോ കറി, ബീഫ് വരട്ട്, ചിക്കൻ ചില്ലി, ചിക്കൻ കൊണ്ടാട്ടം എന്നിവയാണ് ഇഫ്താർ വിരുന്നിലെ പ്രധാന വിഭവങ്ങൾ. പിന്നീടൊരു ചായയും ആകാം. വെജ് സ്റ്റൂവും ഇവിടെയുണ്ട്. 5 പേരായാലും 10 പേരായാലും ഇഫ്താർ പാർട്ടി ഒരുക്കി നൽകാൻ കെപിഎം റെസ്റ്റോറന്റ് സജ്ജമാണെന്ന് ഫിറോസ് ബാബു, ഷൗക്കത്ത് എന്നിവർ പറഞ്ഞു. 200 ഓളം ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യത്തോടെയാണ് ഇഫ്താർ പാർട്ടി ഒരുക്കാൻ തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വിഭവങ്ങളിൽ മാറ്റം വരുത്തി നൽകുകയും ചെയ്യുന്നുണ്ട്.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം