സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു, പ്രവേശനത്തിന് മുൻപ് ജില്ലയില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിര്‍ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്, ചുമതലയേറ്റശേഷം ആദ്യ നടപടികളുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ MLA. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ പ്രവേശനോത്സവത്തിന് മുൻപ് തന്നെ കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുവാനും വിദ്യാലയങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ പൂർത്തിയാക്കുവാനുമുള്ള നിർദേശം നൽകിയിരിക്കുകയാണ് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവില്‍ ജില്ലയിൽ 23,08,392 പുസ്തകങ്ങള്‍ സ്കൂളുകളിൽ വിതരണം ചെയ്തു കഴിഞ്ഞു. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരങ്ങളും അപകടരഹിതമാക്കി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളും വകുപ്പ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, സ്‌കൂളുകളിലെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുടെയും സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണം, പരിസരത്ത് വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികളും പുല്ലും അപകടകരമായ രീതിയില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ മുറിച്ച് മാറ്റണം, കളിസ്ഥലങ്ങള്‍, സമീപപ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച സസ്യങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, ഇഴജന്തുക്കളോ വന്യജീവികള്‍ എന്നിവയിലൂടെ സാധ്യതയുള്ള അപകടങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണം, കിണറുകള്‍ക്ക് സംരക്ഷണഭിത്തി, കിണറുകള്‍ വര്‍ഷത്തിലൊരിക്കലും വാട്ടര്‍ടാങ്കുകള്‍ മാസത്തിലൊരിക്കലും വൃത്തിയാക്കണം, പാമ്പുകടി പ്രതിരോധത്തിനായി വിവിധ തലങ്ങളിലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കണം, വനം വകുപ്പിന്റെ SARPA, nsake-pedia ആപ്പുകൾ പരിചയപ്പെടുത്തണം, കെട്ടിടത്തിന് സമീപത്തായി വൈദ്യുത ലൈനുകൾ അപകടമാംവിധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം തുടങ്ങി സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന ഷംസുദ്ദീന് ശനിയാഴ്ച വൈകീട്ട് UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കും.