സ്ത്രീസുരക്ഷ പദ്ധതി അജണ്ട ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം, ഫണ്ട് തിരിമറി ചർച്ച ചെയ്യാതെ യോഗം നടക്കില്ലെന്ന് LDF, BJP കൗൺസിലർമാർ, മണ്ണാർക്കാട് നഗരസഭ കൗൺസിലിൽ വാക്കേറ്റം, കൗൺസിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി ചെയർപേഴ്സൺ, ഫണ്ടുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് വേണ്ടി വന്നാൽ റദ്ദാക്കുമെന്ന് നഗരസഭ സെക്രട്ടറി, പ്രതിഷേധക്കളമായി മണ്ണാർക്കാട് നഗരസഭ. വർഷങ്ങളായി കാണാത്ത നാടകീയ മുഹൂർത്തങ്ങൾക്കാണ് മണ്ണാർക്കാട് നഗരസഭ ഇന്ന് സാക്ഷിയായത്. നഗരസഭ മുൻ ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീറിന്റെയും നെല്ലിപ്പുഴ കൗൺസിലർ ഷൗക്കത്തലിയുടെയും വാർഡുകളിലേക്ക് വാർഷിക പദ്ധതിയിൽ നിന്ന് ഫണ്ട് തിരിമറി നടത്തി എന്നായിരുന്നു LDF, BJP കൗൺസിലർമാരുടെ ആരോപണം. സ്ത്രീ സുരക്ഷ പദ്ധതി അജണ്ട ചർച്ച ചെയ്യാൻ ചേർന്ന കൗൺസിലിൽ ഫണ്ട് വിഷയം സംസാരിച്ച ശേഷം ചർച്ച നടത്തിയാൽ മതിയെന്ന് LDF, BJP കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ UDF കൗൺസിലർമാർ എതിർത്തതോടെ വാക്കേറ്റമുണ്ടായി. നഗരസഭ സെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് സ്ത്രീസുരക്ഷ പദ്ധതി അജണ്ട അവതരിപ്പിച്ചു. 30 വാർഡുകൾക്കും ഫണ്ട് ലഭ്യമാക്കണം, നിലവിലുള്ള ഭേദഗതി അംഗീകരിക്കാൻ കഴിയില്ല, 28 മെമ്പർമാർ ഓടുപൊളിച്ച് ഇറങ്ങി വന്നവരല്ല, അനുവാദമില്ലാതെ കവർച്ച നടത്തുന്ന രീതിയാണ് ഉണ്ടായതെന്ന് LDF, BJP കൗൺസിലർമാർ പറഞ്ഞു. ഒരാശങ്കയും വേണ്ട, ഏതെങ്കിലും വാർഡിൽ നിന്ന് ഒന്നും ഒഴിവായിപോയിട്ടില്ല, വർഷങ്ങളായി സ്പിൽ ഓവറിൽ കയറിവരുന്ന പദ്ധതികൾ മാത്രമാണ് മാറ്റി വച്ചിട്ടുള്ളതെന്ന് മുൻ ചെയർപേഴ്സൺ സി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉപയോഗിക്കാത്ത എല്ലാ ഫണ്ടും മറ്റൊരു വാർഡിലേക്ക് മാറ്റുക എന്നത് അംഗീകരിക്കാൻ സാധിക്കില്ല, പുനരാലോചിച്ച് വീണ്ടും ഭേദഗതിക്ക് വിധേയമാക്കണമെന്ന് LDF കൗൺസിലർ ആവശ്യപ്പെട്ടു. ഇതോടെ കൗൺസിൽ അവസാനിപ്പിച്ചതായി വൈസ് ചെയർപേഴ്സൺ അറിയിച്ചു. വിഷയത്തിൽ പ്രതികരണം നടത്താൻ ചെയർപേഴ്സൺ സജ്നയും തയ്യാറായില്ല. ഇത് വീണ്ടും പ്രതിഷേധത്തിന് കളമൊരുക്കി. തീരുമാനം പറഞ്ഞതിന് ശേഷം പുറത്തുപോയാൽ മതിയെന്ന് ആവശ്യപ്പെട്ട് LDF, BJP കൗൺസിലർമാർ സെക്രട്ടറിയെ തടഞ്ഞുവച്ചു. വിഷയത്തിൽ പരിശോധന നടത്തി വേണ്ടി വന്നാൽ റദ്ദാക്കുമെന്ന് നഗരസഭ സെക്രട്ടറി എം. സതീഷ്കുമാർ പറഞ്ഞു. സെക്രട്ടറി നൽകിയ ഉറപ്പ് ഉൾക്കൊള്ളുന്നതായി പാർലിമെന്ററി പാർട്ടി നേതാവ് എസ്. അജയകുമാർ പറഞ്ഞു. കൗൺസിൽ അറിയാതെ ഫണ്ട് വിനിയോഗിക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് കൗൺസിലർ ജയകുമാർ അഭിപ്രായപ്പെട്ടു.